അഗസ്ത്യാർകൂടം കയറി അഗസ്ത്യനെ കാണാൻ വല്ലാത്ത ഒരു ആഗ്രഹം.
ഈ വർഷവും കൂട്ടുകാരോടൊപ്പം അഗസ്ത്യാർകൂടം കയറി അഗസ്ത്യനെ കാണാൻ വല്ലാത്ത ഒരു ആഗ്രഹം. 2017 ജനുവരി 5, അതിരാവിലെ എണീറ്റ് കുളിയൊക്കെ കഴിഞ്ഞു എന്നും ഇറങ്ങുന്നതിലും നേരത്തെ ഇറങ്ങി ഓഫീസിലെത്തി. കംപ്യൂട്ടർ ഓൺ ആക്കി സകല മല ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചു ഒറ്റ ഇരുപ്പായിരുന്നു, എങ്ങനെയെങ്കിലും 11 മണി ആയിക്കിട്ടണം. അത്യാവശ്യ പണി ഒക്കെ തീർത്തപ്പോഴേക്കും സമയം 11 മണി, മൗസ് പിടിച്ചു ഒന്ന് കുലുക്കി, കീ പാഡിൽ www.kerala.forest.gov.in എന്റർ ചയ്‌തു, അല്പം ഒന്ന് മടിച്ചെങ്കിലും സൈറ്റ് തുറന്നു തന്നു, അഗസ്ത്യമല ട്രെക്കിഗ് ലിങ്ക് കയറി 10 പേരുടെ ലിസ്റ്റ് അടിച്ചു തീർന്നു സബ്മിറ്റ് ചെയ്തപ്പോൾ ദാ മലദേവൻ പറയുന്നു ആ തീയതി തരില്ല എന്ന്. എന്നാ പിന്നെ തീയതി മാറ്റി കൊടുക്കാം എന്നു കരുതി തിയ്യതി മാറ്റി അടിച്ചു വീണ്ടും സബ്മിറ്റ്, ദേ വീണ്ടും മലദേവൻ പറയുന്നു വീക്കെൻഡ് തീർന്നു, ഇനി വർക്കിംഗ് ഡേ മാത്രം ബാക്കി, എന്നായാലും വേണ്ടില്ല പോയേതീരു എന്ന് കരുതി വീണ്ടും ശ്രമം, ദേ ഇത്തവണ പണ്ടാരമടങ്ങി സീറ്റ് എല്ലാം തീർന്നു, സമയം 12 മണി, ഒരു മണിക്കൂർ 4200 സീറ്റ് തീർന്നു പോലും, ഭാവം നിരാശ, പുച്ഛം.
രജിസ്റ്റർ ചെയ്യാൻ എന്നെ ഏല്പിച്ച സുഹൃത്തുക്കളോട് ഒക്കെ ഒരു സോറി പറഞ്ഞു തത്കാലം ഇത്തവണ അഗസ്ത്യനെ കാണണ്ട എന്ന് മനസിനെയും സുഹൃത്തുക്കളെയും ബോധിപ്പിച്ചു.
അപ്പോൾ മനസ്സിൽ കുറിച്ചതാ, ഇത്തവണ പോകാൻ പറ്റാത്ത എന്റെ സുഹൃത്തുക്കൾക്ക് വേണ്ടി ഒരു വിവരണം എങ്കിലും എഴുതണം എന്ന്.
കഴിഞ്ഞ വർഷം ഇതു പോലെ ഒരു കാത്തിരിപ്പിന് ഒടുവിൽ ഞങ്ങൾക്ക് 8 പേർക്ക് ഒരു പാസ് കിട്ടി (അന്ന് ഇത്ര ഡിമാന്റ് ഇല്ലാരുന്നുട്ടോ) ഞാൻ കോഴിക്കോട് നിന്നും മറ്റുള്ളവർ തിരൂർ, കുറ്റിപ്പുറം, ഷൊർണൂർ എന്നിവിടങ്ങളിൽ നിന്നുമായി Tvm Express ന് രാത്രി 6.40ന് പുറപ്പെട്ടു.
ഏതായാലും 10 മണിക്കൂർ യാത്ര അല്ലേ, നേരം പുലരും അവിടെ എത്താൻ, വെറുതെ ഉറങ്ങി നേരം കളയണ്ടല്ലോ, ഞാൻ കുറച്ചു നേരം അഗസ്ത്യനെ ഗൂഗിളിൽ തപ്പിയ കാര്യം പറയാം.
ഏത് യാത്ര ആണേലും ആദ്യം ആ സ്ഥലത്തെ പറ്റി പഠിച്ചു ഒരു ധാരണ ഉണ്ടാക്കുക എന്നത് ഒരു ശീലമാണ്, ഇത്തവണയും അത് തെറ്റിച്ചില്ല.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലും തമിഴ്നാട്ടിലെ തിരുനെൽ വേലി, കന്യാകുമാരി ജില്ലകളിലും അതിർത്തി പങ്കിടുന്ന അഗസ്ത്യമല ജൈവ സംരക്ഷണ മേഖലയും താഴ്വാരങ്ങളും, നെയ്യാർ, പേപ്പാറ വന്യ ജീവി സങ്കേതങ്ങളുടെ ഭാഗമാണ്. സമുദ്ര നിരപ്പിൽ നിന്നും 1868 മീറ്റർ അഥവാ 6129 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ കൊടുമുടി കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിൽ പെട്ടത് ആണ് എന്ന് അറിയുമ്പോൾ ആശ്ചര്യം കൂടും. രണ്ടായിരത്തിൽ അധികം ഔഷധ സസ്യങ്ങൾ കണ്ടെത്തിയ ഈ കാടിനെ നാം ഔഷധോദ്യാനം ആയി പ്രഖ്യാപിച്ചു പരിപാലിച്ചു പോരുകയും, കഴിഞ്ഞ വർഷം UNESCO ഇതൊരു ലോക പൈതൃക സൈറ്റ് ആയി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു.
പുരാണങ്ങളിലെ സപ്തർഷിമാരിൽ പ്രമുഖനായ അഗസ്ത്യമുനി തപസിരുന്നത് ഈ മലയിലായിരുന്നു എന്നതാണ് വിശ്വസിച്ചു വരുന്നത്, അഗസ്ത്യനെ കണ്ടു വണങ്ങി പുണ്യം നേടാൻ വരുന്ന ഇത്തരം ഭക്തരുടെ ഒരു തീർത്ഥാടന കേന്ദ്രം കൂടി ആണ് ഈ മല, വർഷത്തിൽ മകരവിളക്ക് കഴിഞ്ഞുള്ള 40 ദിവസം ഭക്തർക്കും, സഞ്ചരികൾക്കുമായി ഈ ഔഷധോദ്യാനം തുറന്നു കൊടുക്കാറുണ്ട്.
പുലർച്ചെ 4.45 തിരുവനന്തപുരം സെൻട്രൽ റയിൽവേ സ്റ്റേഷനിൽ എത്തി ട്രെയിൻ ഇറങ്ങി നേരെ ksrtc സ്റ്റാന്റിലേക്ക് 5 മണിയുടെ ബോണക്കാട് ബസ് ലക്ഷ്യമാക്കി ഓടി. അൽപ്പം കിതച്ചെങ്കിലും ബസും കിട്ടി സീറ്റും കിട്ടി. ബസ് നിറയെ തമിഴ് ഭക്തരേയും, സഞ്ചാരികളായ ഞങ്ങളെയും കൊണ്ട്, തണുത്ത കാറ്റ് അകത്തെക്ക് അടിച് കയറ്റി ആന വണ്ടി മുന്നോട്ട് ഗമിച്ചു. കുളിരിനോട് മല്ലിടാൻ നമ്മുടെ ആനവണ്ടിയുടെ ഷട്ടറുകൾക്ക് ആയില്ല, അവസാനം വഴിയിൽ ഒരു കടയിൽ നിന്നും കട്ടൻ ചായ കുടിക്കേണ്ടി വന്നു എൻജിൻ ചൂടാക്കാൻ, അങ്ങനെ നേരം വെളുത്തു തണുപ്പ് ഒക്കെ മാറിയപ്പോഴേക്കും 8 മണി ആകാറായിക്കാണും ബോണക്കാട് എത്തി, ബസ് ഇറങ്ങി കുറച്ചു നടന്നു പിക്കറ്റ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തു. അവിടെ നിന്നും പ്രാതൽ കഴിച്ചു, ഉച്ചക്കുള്ള ഭക്ഷണം പാർസലും, 5 രൂപക്ക് ഒരു മുള വടിയും വാങ്ങി ഞങ്ങൾക്ക് കൂട്ടിനുള്ള ഗൈഡിനെയും കൂട്ടി യാത്ര തുടങ്ങി, വടി വാങ്ങുമ്പോൾ എന്തിനാ വടി എന്ന ഒക്കെ ചോദിച്ച വിരുതന്മാർ ഉണ്ടായിരുന്നു, അവസാനം അത് അവർക്ക് തന്നെ താങ്ങായി എന്ന് പറയാം.
യാത്രയുടെ തുടക്കം തന്നെ നമ്മുടെ വഴികാട്ടിയെ പരിചയപ്പെടാം, പേര് മണികണ്ഠൻ, ആദിവാസിയായ ഇദ്ദേഹം കാണി സമുദായക്കാരനാണ്, കാണി സമുദായത്തിൽ പെട്ടവരാണ് ഇവിടെ ഗൈഡ് ആയി പോകുന്നവർ എല്ലാം. അവർക്ക് ഈ കാട് മുഴുവൻ മനപാഠമാണ്. ഈ യാത്രയുടെ ഇന്നത്തെ ലക്ഷ്യ സ്ഥാനം അതിരുമലയാണ്, ബോണക്കാട് നിന്നും 14 കിലോമീറ്റർ ആണ് ദൂരം അതിരുമലയിലേക്ക്, ബോണക്കാട് കഴിഞ്ഞു പിന്നെ 4 ക്യാമ്പുകൾ ആണ് അതിരുമല എത്തുന്നതിന്ന് മുൻപ് ഉള്ളത്, പരിചയപ്പെട്ടു കഴിഞ്ഞപ്പോഴേക്കും ഏകദേശം ഒന്നര കിലോമീറ്റർ പിന്നിട്ടു രണ്ടാമത്തെ ക്യാമ്പ് ആയ ലാത്തിമൊട്ട എത്തി, ഇവിടെ ആയിരുന്നു പഴയ പിക്കറ്റ് സ്റ്റേഷൻ, അതിന്റെ അവശിഷ്ടങ്ങളും ആനയുടെ ആക്രമണത്തിൽ നിന്ന് രക്ഷനേടാൻ ഉണ്ടാക്കിയ ട്രെഞ്ചും ഇപ്പോഴും ഇവിടെ കാണാം. ഇവിടെ നിന്നും വലത്തോട്ട് തിരിഞ്ഞു അൽപ്പം കാട്ടിലേക്ക് പോയാൽ മനോഹരമായ "ബോണ വാട്ടർഫാൾസ് " കാണാം എന്ന് ഗൈഡ് പറഞ്ഞു, പക്ഷെ ഇപ്പോൾ പെർമിഷൻ ഇല്ലാത്തതുകൊണ്ട് കാണാൻ പറ്റിയില്ല, ലാത്തിമൊട്ട പിന്നിടുമ്പോൾ ആദ്യം തന്നെ മലദേവനെ വണങ്ങി തിരിയിട്ട് വേണം പോകാൻ എന്നാണ് വിശ്വാസം. ചെറിയ മരച്ചുവട്ടിൽ ഒരു ശിലയും വിളക്കും പല വിധ കാണിക്കകളും കാണാം, ഇവിടെ തിരി വെച്ച് മലദേവനു കാണിക്ക വെച്ചിട്ടാണ് ഭക്തർ പ്രയാണം തുടങ്ങുന്നത്, ഇവടന്നങ്ങോട്ട് വിവിധ തരം കാടുകളും, കാട്ടു വഴികളും പിന്നിട്ടു വേണം മുന്നോട്ട് ഗമിക്കാൻ.
തുടക്കം ആവേശം നിറഞ്ഞത് കൊണ്ട് പെട്ടെന്ന് 4 കിലോമീറ്റർ പിന്നിട്ട് മൂന്നാമത്തെ ക്യാമ്പ് ആയ കരമനയാർ എത്തി, ഇനി അങ്ങോട്ട് കാട്ടാറുകളും കാട്ടരുവികളും താണ്ടിയാണ് യാത്ര, നല്ല ശുദ്ധജലം ലഭ്യമായ ഈ കാട്ടാറിൽ നിന്നു അല്പം ദാഹമകറ്റി വിശ്രമിക്കാം, ഇവിടെ നമുക്ക് ഒരു പടുകൂറ്റൻ മര മുത്തശ്ശിയെ കാണാം, മരത്തിന് ചുവട്ടിൽ ഒരു പ്രതിഷ്ഠയും കാണാം, സാബ്രാണിതിരിയുടെ ഗന്ധവും, മഞ്ഞൾ പ്രസാദത്തിന്റെ തിളക്കവും ഈ കരമനയാറിന്റെ തീരം ശാന്തി തീരമാക്കുന്നു.
എണീക്കാൻ സമയം ആയി, ഇനിയും ഒരുപാട് ദൂരം പിന്നിടേണ്ടതുണ്ട് എന്ന് ഗൈഡ് പറയുന്നതിന് മുൻപ് തന്നെ മനസ്സിലും കാതിലും ഇങ്ങനെ മന്ത്രിക്കുന്നുണ്ടായിരുന്നു...
"രാമ രഘുരാമ നാമിനിയും നടക്കാം...
രാവിന്നു മുൻപേ കനൽ കാട് താണ്ടാം..
നോവിന്റെ ശൂല മുന മുകളിൽ കരേറാം..
നാരായ ബിന്ദു വിലഗസ്ത്യനെ കാണാം.."
ചുറ്റുപാടും മനോഹരമായ വലിയ പാറക്കൂട്ടങ്ങൾ, കാട്ടുപാത ഇടുങ്ങി തുടങ്ങി, വിശാലമായ വഴികൾ ഒറ്റയടിപ്പാതകളായി മാറി, കാട് വിട്ടു പുൽമേടുകൾ, വീണ്ടും കൊടുംകാടുകൾ, നടത്തം സ്പീഡ് കുറയുന്നത് സ്വാഭാവികം, ശരീരം തളരാൻ തുടങ്ങിയിരിക്കുന്നു, വെളിച്ചം കുറഞ്ഞു ഇരുട്ട് പരത്തി കാർമേഘങ്ങൾ പെയ്തിറങ്ങാൻ കൊതിച്ചു, പെയ്യല്ലേ എന്നു ഞങ്ങളുടെ മനസ്സും കൊതിച്ചു, 6 കിലോമീറ്റർ പിന്നിട്ടു നാലാമത്തെ ക്യാമ്പ് ആയ വാഴപ്പയ്‌തിയാർ എത്തിച്ചേർന്നു, നല്ല ഒരു വാട്ടർഫാൾസ്, ഇവിടെ അൽപം ഇരിക്കാൻ പറയേണ്ടി വന്നില്ല, എല്ലാരും അത്രക്കും തളർന്നിരിന്നു, വേണ്ടുവോളം വെള്ളം കുടിച്ചു, അല്പം കിടന്നു വിശ്രമിച്ചു, സ്ഫടിക ചഷകം വീണുടയും പോലെ കരിംപാറയിൽ നിന്നും ചിതറി വീഴുന്ന ആ വെള്ളച്ചാട്ടത്തിൽ ഒരു കുളി കഴിഞ്ഞു കൂവ ഇലയിൽ പൊതിഞ്ഞ ചോറും 4 കൂട്ടം ഉപ്പേരിയും കൂട്ടി വിശാലമായ ഒരു ഊണ് , നല്ല സ്വാദിഷ്ടമായ വെജിറ്റേറിയൻ ഭക്ഷണം, കാട്ടു കൂവയുടെ ഇലയിൽ പൊതിഞ്ഞത് കൊണ്ടാവണം അതിനൊരു വല്ലാത്ത രുചി, ഭക്ഷണം കഴിക്കുന്നതിനിടെ പെയ്യാൻ ഉറച്ച മഴ പെയ്തു കൊണ്ടേ ഇരുന്നു, ബാഗും വസ്ത്രങ്ങളും മരപ്പൊത്തിലൊളിപ്പിച്ചു , പാറകൾക്കടിയിൽ അഭയം തേടി, മഴ തോർന്നു യാത്ര തുടരും വരെ വല്ല ഇഴ ജന്തുക്കളും വരുന്നുണ്ടോ എന്ന് കണ്ണുകൾ നാലുപാടും പരതികൊണ്ടിരുന്നു...
യാത്ര തുടരും തോറും വഴികൾ ദുർഘടം ആയി മാറുന്നു, പാറക്കൂട്ടങ്ങൾ നിറഞ്ഞ ഈ കാട് താണ്ടി എത്തുന്നത് ചെറിയ ഒരു പുൽമേടിലാണ്, ഉരുളൻ കല്ലുകൾ നിറഞ്ഞ ഈ പുൽമേടിലൂടെ വേഗം നടന്നു നീങ്ങുക എന്നത് അത്ര എളുപ്പം അല്ല, ധാരാളം പക്ഷികളും അവരുടെ കലപിലയും നേരിയ ഒരാശ്വാസം തരുന്നു, ചെറിയ ഒന്നുരണ്ടു അരുവികൾ താണ്ടി ചെന്നെത്തുന്നത് അഞ്ചാമത്തെ ക്യാമ്പ് സൈറ്റ് ആയ അട്ടയാറിൽ. അട്ടയാർ എത്തുമ്പോൾ നാം പിന്നിട്ട ദൂരം ഏകദേശം 10 കിലോമീറ്റർ, ധാരാളം വെള്ളമുള്ള ഈ കാട്ടാർ നയന മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്നു, ആർത്തിയോടെ വെള്ളം കുടിക്കുകയും, കയ്യിലുള്ള കുപ്പികളിൽ എല്ലാം വെള്ളം നിറക്കുകയും, ആ വെള്ളച്ചാട്ടത്തിൽ മതിവരാതെ കുളിച്ചുല്ലസിക്കുകയും ചെയ്യുന്ന യാത്രികരെ അവിടെ കാണാം, അതിനു കാരണം അന്വേഷിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത്, ഇനി അതിരുമല എത്തുന്നതിന് മുൻപ് വെള്ളം കിട്ടില്ല, അതിരുമല എത്തുന്നതിന് മുമ്പത്തെ അവസാന ജലസ്രോതസ്സ് ആണ് അട്ടയാർ, പുഴക്കരികിലായി ഫോറസ്റ്റ്ഉദ്യോഗസ്ഥരും, ഗൈഡുമാരും താമസിക്കുകയും, വിശ്രമിക്കുകയും ചെയ്യുന്ന, ഓലയും പുല്ലും ചേർത്ത് ഉണ്ടാക്കിയ കൊച്ചു വീടുകൾ കാണാം, സമയം ഉച്ച കഴിഞ്ഞു,
ഇരുട്ടാകുന്നതിന്ന് മുൻപ് അതിരുമല എത്തണം എന്ന ഗൈഡിന്റെ നിർദ്ദേശം വന്നു, എണീക്കാൻ ചെറിയ ഒരു മടി ഉണ്ടെങ്കിലും എണീക്കുകയല്ലാതെ നിർവാഹമില്ലല്ലോ..
അപ്പോഴും അഗസ്ത്യഹൃദയത്തിലെ ഈ വരികൾ പ്രചോദനം തന്നു കൊണ്ടേയിരുന്നു....
"ചിട നീണ്ട വഴിയളന്നും പിളർന്നും കാട്ടു
ചെടിയുടെ തുടിക്കുന്ന കരളറിഞ്ഞും
ചിലയുമമ്പും നീട്ടിയിരതിരഞ്ഞും
ഭാണ്ഡമൊലിവാർന്ന ചുടുവിയർപ്പാൽ പൊതിഞ്ഞും മല കയറുമീ നമ്മളൊരുവേള യൊരുകാതമൊരുകാതമേയുള്ളു മുകളിലെത്താൻ."
ചെങ്കുത്തായ കയറ്റവും, കുത്തനെ ഉള്ള ഇറക്കവും നിറഞ്ഞ വലിയ രണ്ടു പുൽമേടുകളും ഇടതൂർന്ന കാടുകളും മുറിച്ചു കടന്ന് ആണ് അതിരുമല എത്തേണ്ടത്, പുല്മേടിലൂടെ സഞ്ചാരികൾ ധാരാളം തിരിച്ചിറങ്ങുന്നത് കാണാം, ഇന്നലേയോ മിനിയാന്നോ ഒക്കെ മലകയറിയവർ ആണ് അവർ, എല്ലാവരോടും ഒറ്റ ചോദ്യമേ ചോദിക്കാനുള്ളു, ഇനി എത്ര ദൂരം ഉണ്ട്?, പലരും നിരാശയും, പ്രതീക്ഷയും തന്നു കൊണ്ടിരുന്നു, കാലുകളും മനസ്സും നന്നേ തളർന്നു കൊണ്ടിരിക്കുന്നു, ഇരുന്നും വേച്ചു വേച്ചു നടന്നും ഒരു വിധം അതിരുമല എത്തുമ്പോൾ 14 കിലോമീറ്റർ പിന്നിട്ടു സമയം 3 മണി കഴിഞ്ഞിരുന്നു, നല്ല കായിക ക്ഷമത ഉള്ളവർക്കേ ഈ പണി നടക്കു എന്ന് എനിക്ക് ബോധ്യമായ നിമിഷങ്ങൾ, അതിരുമല എത്തുമ്പോൾ തന്നെ മര മുത്തശ്ശിമാർ, പട്ടുടുത്ത് മഞ്ഞൾ പ്രസാദവും കുങ്കുമവും ചൂടി തല ഉയർത്തി നിൽക്കുന്നതു കാണാം.
ഫോറസ്‌റ്റ് ഇൻഫർമേഷൻ ഓഫീസോട് കൂടിയ ഒരു താത്കാലിക ക്യാന്റീനും, ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒരു കോൺക്രീറ്റ് കെട്ടിടവും, മുളയും മറ്റു കാട്ടു മരങ്ങളും കൊണ്ട് നിർമിച്ചു ഷീറ്റ് ഇട്ടു മറച്ച കുറെ ഷെഡുകളും ഉൾക്കൊള്ളുന്ന വിശാലമായ ഒരു സ്ഥലം, അതാണ് അതിരുമല ബേസ് ക്യാമ്പ്. ഈ ക്യാമ്പിന് ചുറ്റും ട്രെഞ്ചും നിർമിച്ചിരിക്കുന്നു. ഇവിടെയാണ് ഇന്നത്തെ അന്തിയുറക്കം, ഇൻഫർമേഷൻ സെന്ററിൽ പാസ് കാണിച്ചു, കിടക്കാനുള്ള പായ വാങ്ങണം, രണ്ടു പേർക്ക് ഒരു പായ എന്നതാണ് കണക്ക്, നേരത്തെ എത്തിയവരും, ഇന്നലെ എത്തിയ യാത്രികരും അടക്കം ക്യാമ്പ് നല്ല തിരക്കാണ്, കിടക്കാൻ ഒരു ഇഞ്ചു സ്ഥലം ബാക്കിയില്ല, പൊളിഞ്ഞു വീഴാറായ കെട്ടിടത്തിന്റെ ഒരു മൂലയിൽ ബാഗും, പായയും കൊണ്ട് വെച്ച് പുറത്തിറങ്ങി ചുറ്റും ഒന്ന് കണ്ണോടിച്ചു, മുന്നിൽ തന്നെ തലയുയർത്തി നിൽക്കുന്ന അഗസ്ത്യകൂടത്തെ കൺകുളിർക്കെ കണ്ടുകഴിഞ്ഞപ്പോഴേക്കും മേഘം വന്നു കാഴ്ചകൾ മറച്ചു കളഞ്ഞു, തൊട്ടടുത്തുള്ള കുഞ്ഞരുവിയിൽ പോയി ഫ്രഷ് ആയപ്പോൾ ക്ഷീണം പമ്പകടന്നു, വയറിൽ നിന്നും വിശപ്പിന്റെ വിളി വന്നു, നേരെ ക്യാന്റീനിലേക്ക്, ഭക്ഷണം കിട്ടാൻ മുൻകൂട്ടി ടോക്കൺ എടുത്ത് ബുക്ക് ചെയ്യണം, വൈകുന്നേരത്തേക്കു നല്ല കട്ടൻ ചായയും, കാപ്പിയും, ഉണ്ണിയപ്പവും റെഡി ആയിക്കൊണ്ടിരിക്കുന്നു...
ചായ-10, കാപ്പി- 15, ഉണ്ണിയപ്പം- 10, ഊണ്- 100, കഞ്ഞി- 75 ഇതാണ് വില.
ആ മലമുകളിൽ നമുക്കായി ഭക്ഷണം ഉണ്ടാക്കുന്നതിനുള്ള സാധനങ്ങൾ 20 കിലോമീറ്ററോളം ആദിവാസികൾ തലച്ചുമടായിട്ടാണ് എത്തിക്കുന്നത് എന്നു കേട്ടപ്പോൾ പണം എത്ര കൊടുത്താലും വേണ്ടില്ല എന്നായി. ചായ കുടിച്ചു രാത്രിക്കുള്ള കഞ്ഞിക്കു ടോക്കൺ വാങ്ങി ടെന്റിൽ എത്തിയപ്പോയേക്കും കുറെ യാത്രികർ തിരിച്ചു പോയിരുന്നു , കിട്ടിയ സ്ഥലത്തു പായ വിരിച്ചു സ്ഥാനം പിടിച്ചു, ചായ കുടിച്ച ഉൻമേഷത്തിൽ ഒന്ന് പുറത്തു പോയി കാട് കാണാം എന്നായി, വലതു ഭാഗത്തു കാണുന്ന പുല്മേടിൽ ചെന്നാൽ മനോഹരമായ കാഴ്ചകൾ കാണാം, തല ഉയർത്തി ഗിരിശ്രിൻഗൻമാർ നിരയായി നിൽക്കുന്നതും മേഘങ്ങളും, കോടയും വന്നു അവയെ തഴുകുന്നതും, വിവിധ തരം പക്ഷികളുടെ കളകൂജനങ്ങളും കണ്ടും കേട്ടും കുറേ ഫോട്ടോസ് എടുത്തും നേരം പോയത് അറിഞ്ഞില്ല..
നേരത്തെ തന്നെ പോയി കഞ്ഞിയും പയറും കുടിച്ചു വയർ നിറച്ചു, കൈകാലുകളുടെ തളർച്ചയും, ശരീര വേദനയും ഞങ്ങളെ വിരിച്ചു വെച്ച ശയ്യയിലേക്ക് ആനയിച്ചു, ആഞ്ഞു വീശിയ തണുത്ത കാറ്റ് കൺപോളകളെ തലോടി, ആ സ്നേഹസ്പർശമേറ്റു കൺപീലികൾ അടഞ്ഞു, ഞങ്ങൾ നിദ്രയിലേക്ക് ആണ്ടു...
ഇടക്ക് എപ്പോഴോ മൂത്രമൊഴിക്കാൻ എണീറ്റപ്പോ കണ്ട കാഴ്ചകൾ എന്നെ അത്ഭുതപ്പെടുത്തി, ഒരു വൃദ്ധൻ, താടി രോമങ്ങൾക്ക് ബാധിച്ച നര കണ്ടാൽ അറിയാം ഏതാണ്ട് 60 വയസ്സ് കഴിഞ്ഞുകാണും. അദ്ദേഹം ഉറക്കം ഒഴിച്ചിരുന്നു മാല കെട്ടുകയാണ്, പൂവും മൊട്ടും മനോഹരമായി അടുക്കിവെച്ചു ചരടിൽ കോർക്കുന്നു, ആശ്ചര്യം തോന്നി അടുത്തു ചെന്നു ഉറങ്ങുന്നില്ലേ എന്ന എന്റെ ചോദ്യത്തിന് "നാളെ രാവിലെ അസ്‌ത്യമുനിയെ ചാർത്താനുള്ളതാ, നാട്ടിൽ നിന്ന് കൊണ്ട് വന്നാൽ വാടി പോവും, അത്കൊണ്ട് ഇവിടുന്നു കെട്ടാം എന്ന് കരുതി" എന്നു അയാൾ തമിഴിൽ മറുപടി തന്നു, ഞാൻ വീണ്ടും നിദ്രയെ പുൽകി, അപ്പോഴും മാലയുടെ നീളം കൂടികൊണ്ടേയിരുന്നു.
പ്രഭാതം വിടർന്നു, ഭക്തർ യാത്ര പുറപ്പെടാനുള്ള തത്രപ്പാടിലാണ്, നേരത്തെ മലമുകളിലെത്തി അഗസ്ത്യന് പൊങ്കാല അർപ്പിക്കാനുള്ള ഭക്തരുടെ ഓട്ടത്തിന്റെ നേരിയ ഒരു ബഹളവും തിരക്കും കണ്ടു ഞാനുണർന്നു, അന്തരീക്ഷം ആകെ മൂടിക്കെട്ടി മൂകത തളം കെട്ടി നിൽക്കുന്നു അരുണകിരണങ്ങൾ ഇലചാർത്തുകൾക്കിടയിലൂടെ ഒളിഞ്ഞുനോക്കിയില്ല, വെള്ളിക്കീറായി വെളിച്ചം ജാലകപ്പടി കയറി വന്നില്ല, സഞ്ചാരികൾ പലരും നല്ല ഉറക്കത്തിലാണ്, പുറത്തിറങ്ങി ഫോറസ്റ് ഓഫീസറോട് ഈ കാലാവസ്ഥ മാറ്റത്തെ കുറിച്ചു അന്വേഷിച്ചു.
"ഇന്നലെ രാത്രി കുറച്ചു പിള്ളേർ ഇവിടെ ടെന്റിൽ കിടന്നു ബഹളം വെച്ചു, അവരോട് ബഹളം വെക്കരുത് എന്നു പലവട്ടം പറഞ്ഞിട്ടും അവർ കേട്ടില്ല, അഗസ്ത്യന്റെ തപസ്സ്മുടങ്ങിയിരിക്കുന്നു, ഇനി അഗസ്ത്യന്റെ കലിയടങ്ങാതെ ഈ കാലാവസ്ഥ മാറില്ല, മല മുകളിൽ കനത്ത മഴയും കാറ്റുമാണ് ഇന്നു മല കയറാൻ വലിയ പാടാകും". മലമുകളിലേക്ക് നോക്കിയിട്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു കൊണ്ടേ ഇരുന്നു., ആ മുഖത്ത് ഞാൻ ഒരു ഭീതി വായിച്ചെടുത്തു..
ആ വാക്കുകൾ എനിക്കത്ര വിശ്വാസം വന്നില്ല, എന്നിരുന്നാലും അദ്ദേഹത്തോട് തർക്കിക്കാൻ നിന്നില്ല, കാരണം അവർ കാടിന്റെ മക്കളാണ്, കാടിന്റെ നിയമം നമ്മളെക്കാൾ അവർക്കാണ് അറിയുന്നത്, അപ്പോഴേക്കും കൂട്ടുകാർ എല്ലാം റെഡിയായി വന്നു, പ്രാതൽ ഉപ്പുമാവ് കഴിച്ചു മല കയറാൻ തയ്യാറായി ഞങ്ങൾ ഇറങ്ങി, മല ദേവൻമാരെ വണങ്ങി മലകയറുന്ന ഭക്തരുടെ കൂടെ ഞങ്ങളും, ഈ യാത്രയിലെ ഏറ്റവും ദുർഘടം പിടിച്ചതും, സാഹസികത നിറഞ്ഞതുമായ വഴികളാണ് ഇനി മുന്നിൽ, ചെങ്കുത്തായ പാറക്കൂട്ടങ്ങളും കല്പടവുകളും കേറി മറിഞ്ഞു മുന്നോട്ട് നീങ്ങി, കയറ്റത്തിന്റെ കാഠിന്യം കൊണ്ട് നെഞ്ചിടിപ്പും, ശ്വാസോച്ഛസവും ഉയർന്നു കൊണ്ടിരുന്നു, മുകളിൽ എത്തും തോറും മഴ കനക്കാനും തുടങ്ങി, കുത്തിയൊലിച്ചു വരുന്ന മലവെള്ളവും ഉരുളൻ കല്ലുകളും താണ്ടി മുകളിലോട്ട് തന്നെ, പലരും പാതി വഴിയിൽ വെച്ച് യാത്ര അവസാനിപ്പിച്ചു മടങ്ങുന്നത് കാണാമായിരുന്നു. ഞങ്ങളിലും ചിലർക്ക് കയറാൻ പറ്റുമോ എന്ന് സന്ദേഹം ഉണ്ടായി, ഇവിടെ എത്തി ഇനി പിന്നോട്ടില്ല എന്ന ഉറച്ച തീരുമാനം ആരുന്നു ഞങ്ങൾ എടുത്തത്, ഇടക്ക് ഒരു വലിയ പാറയിൽ കയറി ഇരുന്നു അല്പം വിശ്രമിച്ചു, മനോഹരമായ ഒരു ദൂരക്കാഴ്ച ആ പാറക്കെട്ടു ഞങ്ങൾക്ക് സമ്മാനിച്ചു, ഔഷധം വമിക്കും കാറ്റ് ഞങ്ങളെ തഴുകിത്ത ലോടികൊണ്ടിരുന്നു. വിശ്രമം കഴിഞ്ഞു ഒരു മുളങ്കാട്ടിലൂടെ കയറിച്ചെന്നു കേരള, തമിഴ്‌നാട് അതിർത്തിയിൽ എത്തി, ഇനി അങ്ങോട്ട് ഭീമാകാരങ്ങളായ ഗിരിശൃംഗൻമാരാണ്, അവയിലൂടെ കയറാൻ വേണ്ടി പ്ലാസ്റ്റിക് കൊണ്ടും ഇരുമ്പ് കൊണ്ടും ഉള്ള റോപ്പുകൾ കെട്ടിയിട്ടുണ്ട്, വൃദ്ധരും കുട്ടികളും അടങ്ങുന്ന തമിഴ് ഭക്തർ ഹര.. ഹരോ.. ഹര.., ഹര.. ഹരോ.. ഹര.., എന്ന മന്ത്രം ഉച്ചരിച്ചു ആവേശപൂർവ്വം മലകയാറുന്നത് കാണുമ്പോൾ ഞങ്ങൾക്ക് വിശ്രമിക്കാൻ ആയില്ല. ഒന്നുരണ്ടു പാറക്കെട്ടുകൾ കയറിച്ചെന്നു വിശാലമായ ഒരു പാറക്കു മുകളിൽ എത്തി, ധാരാളം വെള്ളം ഒഴുകുകയും തളംകെട്ടി നിൽക്കുകയും ചെയ്യുന്ന ഒരു തടാകം തന്നെ ഉണ്ട് അവിടെ, അതിന് ചുറ്റും ധാരാളം ആളുകൾ ഇരുന്നു പ്രാതൽ കഴിക്കുകയും, പൊങ്കാല അർപ്പിക്കാൻ ഉള്ള ഭക്ഷണം പാചകം ചെയ്യുന്നതും കാണാം, അതുകൊണ്ടു തന്നെ ഈ പാറയെ പൊങ്കാലപ്പാറ എന്നാണ് വിളിക്കുന്നത്, നല്ല മഴയും, കാറ്റും അപ്പോഴും തുടർന്ന് കൊണ്ടേയിരുന്നു..
മഴയോടും, കാറ്റിനോടും മല്ലിട്ട് ഞങ്ങൾ മുന്നോട്ട് നീങ്ങി, പാറക്കെട്ടിലൂടെ ഒലിച്ചിറങ്ങി വരുന്ന വെള്ളത്തിലൂടെ വഴുക്കലിൽ നിന്നും രക്ഷപെട്ടു കുറേ മുന്നോട്ടുനീങ്ങി, ഇനി കാണുന്ന രണ്ടു പാറക്കെട്ടുകൾ കയറി മറിഞ്ഞാൽ അഗസ്ത്യനെ കൺകുളിർക്കെ കാണാം, പാറകെട്ടുകളിൽ വളരുന്ന ബോൺസായി കാടുകൾ ഈ കൊടും കാറ്റിൽ നിന്നും ഞങ്ങൾക്ക് സംരക്ഷണം നല്കികൊണ്ടിരുന്നു... കൊടും തണുപ്പ്, കൈകൾ മരവിച്ചപോലെ, കാലുകൾക്ക് വിറയൽ തുടങ്ങിയിരിക്കുന്നു, റോപ്പ് പിടിച്ചു മുകളിലോട്ട് വലിഞ്ഞു കയറാൻ പറ്റാതായി, പടിച്ചെടുത്ത എല്ലാ ആയോധന കലകളും തോൽ ക്കുന്നിടത്ത് ആവനാഴിയിലെ അവസാനത്തെ അസ്ത്രങ്ങളായ മൂടിട്ടു നിരങ്ങൽ, കമിഴ്ന്നുകിടന്നു നിരങ്ങൽ, അങ്ങിനെ എല്ലാ അടവും പയറ്റി അവസാനം ലക്‌ഷ്യം കണ്ടു, ആൾകൂട്ടത്തിന് ഇടയിലൂടെ, ചെന്ന് അഗസ്ത്യനെ കണ്ടു, തൊട്ടു തലോടി.
ഭക്തർ അഗസ്ത്യനെ പട്ടുടുപ്പിക്കുന്നു, നെയ്യഭിഷേകം നടത്തുന്നു, പൊങ്കാല അർപ്പിക്കുന്നു, മാല ചാർത്തുന്നു, മെതിയടികൾ അർപ്പിക്കുന്നു, അങ്ങനെ അവരുടെ ഭക്തിയും സ്നേഹവും പ്രകടിപ്പിക്കുന്നു, കർപ്പൂരവും, സാബ്രാണിതിരിയും കൊണ്ട് ആ കൊടുമുടി സുഗന്ധ പൂരിതമാവുന്നുണ്ടായിരുന്നു, പ്രകൃതി അതിന്റെ രൗദ്ര ഭാവം കാണിച്ചു കൊണ്ടിരുന്നു എങ്കിലും അതിന് സഞ്ചാരികളെ പിന്തിരിപ്പിക്കാൻ ആയില്ല, കൊടും കാറ്റ് കാരണം എണീറ്റു നിൽക്കാൻ പറ്റാതെ, കയ്യും കാലും കുത്തി നടന്നു ചുറ്റും ഉള്ള കാഴ്ചകൾ കാണാനുള്ള ഞങ്ങളുടെ ശ്രമത്തെയും ആഞ്ഞു വീശിയ കാറ്റും, മഴയും തല്ലിത്തകർത്തു.
പിന്നെ അതികം നിന്നില്ല, അഗസ്ത്യാനോട് യാത്ര ചോദിച്ചു വൈകിട്ട് 5 മണിന്റെ ബസ് ലക്ഷ്യമാക്കി മലയിറങ്ങാൻ തുടങ്ങി, ഇപ്പൊ ഇറങ്ങിയാൽ 5 മണിയോട് കൂടി ബോണക്കാട് എത്താം, എത്തണം, കാരണം 4 പേര് ഇന്ന് രാത്രിയിലെ ട്രെയിനിന് ടിക്കറ്റ് എടുത്തിട്ടുണ്ട്. എന്നാ ഞങ്ങൾ ഇറങ്ങട്ടെ...
ദേഹത്തിന് കേടുകൂടാതെ താഴെ എത്തിക്കണേ...
ഉപദേശം:
എത്ര കായികക്ഷമത ഉണ്ടെങ്കിലും 3 ദിവസം എടുത്ത് യാത്ര പൂർത്തിയാക്കുക, രണ്ടു രാത്രി അതിരുമല തങ്ങുക, അനുഭവം ഗുരു.
ബുക്കിങ്ങിന്:
www.forest.kerala.gov.in
(2017 ബുക്കിംഗ് കഴിഞ്ഞു, ഇനി 2018)
കൂടുതൽ വിവരങ്ങൾക്:
Wild life warden
Agastyavanam biological park
Tel: 0471 236860, 2272182.