ലോകത്തെ ആദ്യ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ഒരുങ്ങി ബ്രിട്ടന്‍

person access_timeNovember 24, 2016

ബ്രിട്ടന്‍ : ലോകത്തെ ആദ്യ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ഒരുങ്ങി ബ്രിട്ടന്‍. പദ്ധതി വിജയിച്ചാല്‍ ശാസ്ത്രലോകത്തെ ഏറ്റവും വലിയ വിജയമായിരിക്കുമിത്.

ആദ്യ തലമാറ്റിവെക്കല്‍ പരീക്ഷണം അടുത്ത വര്‍ഷം ബ്രിട്ടനിലാണ് നടക്കുക. ഇത്തരമൊരു പരീക്ഷണം നടത്താന്‍ ഏറ്റവും നല്ല സ്ഥലം ബ്രിട്ടന്‍ തന്നെയാണെന്നാണ് ശാസ്ത്രഞ്ജര്‍ പറയുന്നത്.
കഴിഞ്ഞ ആഴ്ച ഗ്ലാസ്ഗോയില്‍ നടന്ന പരിപാടിയില്‍ തലമാറ്റിവെക്കലിന്റെ വെര്‍ച്വല്‍ റിയാലിറ്റി സംവിധാനവും അവതരിപ്പിച്ചിരുന്നു. മനുഷ്യരിലെ അവയവമാറ്റം വിജയകരമായി പൂര്‍ത്തിയാക്കിയത് വൈദ്യശാസ്ത്രം കൈവരിച്ച സുപ്രധാന നേട്ടങ്ങളിലൊന്നായിരുന്നു.

ശരീരത്തിലെ മസിലുകള്‍ ക്ഷയിക്കുന്ന (വെര്‍ഡ്നിഗ് ഹോഫ്മാന്‍) അപൂര്‍വ്വ രോഗബാധിതനായ 31കാരനായ സ്പിരിഡോവിന്റെ തലയാണ് ആരോഗ്യമുള്ള മറ്റൊരു ഉടലിലേക്ക് മാറ്റിവെക്കുക. റഷ്യയിലെ വ്ലാഡിമിര്‍ സ്വദേശിയാണ് സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ കൂടിയായ സ്പിരിഡോവ്. ശസ്ത്രക്രിയ നിശ്ചയിച്ച സമയത്ത് ലഭിക്കുന്ന മസ്തിഷ്കമരണം സംഭവിച്ചയാളുടെ ഉടലായിരിക്കും സ്പിരിഡോവിന്റെ തലയില്‍ വെച്ചുപിടിപ്പിക്കുക.

ആദ്യമായി മനുഷ്യരിലെ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് 2013ലായിരുന്നു.36 മണിക്കൂര്‍ നീളുന്ന മാരത്തണ്‍ ശസ്ത്രക്രിയയിലൂടെയായിരിക്കും സ്പിരിഡൊനോവിന്റെ തല മറ്റൊരു ശരീരത്തിലേക്ക് പിടിപ്പിക്കുക. ഏറ്റവും കുറഞ്ഞത് 20 ദശലക്ഷം ഡോളര്‍ (ഏകദേശം 132 കോടി രൂപ) ആണ് ശസ്ത്രക്രിയക്ക് മാത്രമായി ചെലവ് പ്രതീക്ഷിക്കുന്നത്.

ഹെഡ് അനാസ്റ്റോമോസിസ് വെന്‍ച്യുര്‍ അഥവാ ഹെവന്‍ എന്ന പേരിലാണ് തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ അറിയപ്പെടുന്നത്.ശരീരദാതാവിന്റെയും സ്പിരിഡൊനോവിന്റേയും കഴുത്ത് ഒരേസമയം ശരീരത്തില്‍ നിന്നും അതീവ മൂര്‍ച്ചയേറിയ ബ്ലേഡുകൊണ്ട് മുറിക്കും. രോഗിയുടെ തല ദാതാവിന്റെ ശരീരത്തിലേക്ക് പോളിഎഥിലീന്‍ ഗ്ലൈക്കോള്‍ എന്ന പശ ഉപയോഗിച്ച്‌ ഒട്ടിയ്ക്കുകയാണ് ആദ്യഘട്ടം.

മുറിച്ചുമാറ്റിയ ശിരസും ദാതാവിന്റെ നട്ടെല്ലും ചേര്‍ന്നുവരുന്ന രീതിയിലാണ് ഇത് ചെയ്യുന്നത്. ഈ ഭാഗത്തെ മസിലുകളും രക്തക്കുഴലുകളും പരസ്പരം തുന്നിച്ചേര്‍ക്കും.അതിന് ശേഷം രോഗിയുടെ തലയും ശരീരവും യോജിച്ച്‌ പ്രവര്‍ത്തിക്കുന്നത് വരെ രോഗിയെ കോമാ സ്റ്റേജിലേക്ക് മാറ്റും. ഇത് നാല് ആഴ്ച്ചയോളം തുടരുമെന്നാണ് കരുതപ്പെടുന്നത്.

നേരിയ തോതില്‍ വൈദ്യുതാഘാതം ഏല്‍പ്പിച്ചായിരിക്കും നട്ടെല്ലിനെ ഉത്തേജിപ്പിക്കുക. ഇതുവഴി തലയും പുതിയ ശരീരവും തമ്മിലുള്ള ബന്ധം ശക്തിപ്പെടും. അബോധാവസ്ഥയില്‍ നിന്നുണരുന്ന രോഗിക്ക് നടക്കാനും സ്വന്തം മുഖം മനസ്സിലാക്കാനും പഴയ ശബ്ദത്തില്‍ തന്നെ സംസാരിക്കാനും സാധിക്കുമെന്നാണ് ഡോ സെര്‍ജിയോ കനാവെറോ അവകാശപ്പെടുന്നത്. 99 ശതമാനം വിജയസാധ്യതയാണ് ഡോക്ടര്‍ അവകാശപ്പെടുന്നത്.

പുതിയ ശരീരത്തെ തല തിരസ്കരിക്കാതിരിക്കുമോ എന്നതാണ് ശസ്ത്രക്രിയ നേരിടുന്ന പ്രധാന വെല്ലുവിളി. ഇത് ഒഴിവാക്കാനായി ശക്തിയേറിയ മരുന്നുകള്‍ നല്‍കും.തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ മനുഷ്യര്‍ മരണത്തെ മറികടക്കുന്നതിനുള്ള ആദ്യ പടിയാണെന്നാണ് ഡോ കനവാരോയുടെ അവകാശവാദം.