സ്റ്റീവന്‍ ജറാര്‍ഡ് ഫുട്‌ബോളില്‍നിന്നും വിരമിച്ചു

person access_timeNovember 25, 2016

ലണ്ടന്‍: ഇംഗ്ലീഷ് താരം സ്റ്റീവന്‍ ജറാര്‍ഡ് പ്രഫഷണല്‍ ഫുട്‌ബോളില്‍നിന്നും വിരമിച്ചു. ഇംഗ്ലണ്ടിന്റെയും ലിവര്‍പൂളിന്റെയും നായകനായിരുന്ന ജറാര്‍ഡ് 2015 ലാണ് അമേരിക്കന്‍ ക്ലബ്ബ് ലാ ഗാലക്‌സിയിലേക്കു മാറിയത്.

ഇംഗ്ലണ്ട് ദേശീയ ടീമില്‍ നിന്നും 2014 ജൂലൈയിലാണ് വിരമിച്ചത്. 114 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ലോകകപ്പില്‍ ഇംഗ്ലണ്ട് ആദ്യ റൗണ്ടില്‍ പുറത്തായതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ചുമലിലേറ്റി ക്യാപ്റ്റന്‍ പടിയിറങ്ങുന്നത്.

ഫുട്‌ബോള്‍ കളിയില്‍ മറക്കാനാവാത്ത ചാമ്പ്യന്‍സ് ലീഗ് ഫൈനലായിരുന്നു 2005ല്‍ ലിവര്‍പൂളും ഇറ്റാലിയന്‍ വമ്പന്മാരായിരുന്ന എസി മിലാനും തമ്മില്‍ നടന്നത്. മൂന്നു ഗോളിനു പിന്നില്‍ നിന്ന ലിവര്‍പൂളിനെ വിജയത്തിലേക്കു നയിച്ച കപ്പിത്താനായിരുന്നു ജറാര്‍ഡ്. അതില്‍ പിന്നെ ലിവര്‍പൂള്‍ ആരാധകര്‍ക്ക് ജറാര്‍ഡിനു മുകളില്‍ ആരും ഉണ്ടായിട്ടില്ല.

1998ല്‍ ലിവര്‍പൂള്‍ താരമായ അദ്ദേഹം 2003ല്‍ ക്യാപ്റ്റനായി. ചാമ്പ്യന്‍സ് ലീഗ് കൂടാതെ രണ്ട് എഫ്എ കപ്പ്, മൂന്ന് ലീഗ് കപ്പ്, യുവേഫ കപ്പും യുവേഫ സൂപ്പര്‍ കപ്പും ലിവര്‍പൂളിനു നേടിക്കൊടുത്ത ജറാര്‍ഡിനു പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മാത്രം മുത്തമിടാനായില്ല. മൂന്നു തവണ ലീഗില്‍ രണ്ടാം സ്ഥാനം കൊണ്ട് അവര്‍ തൃപ്തിപ്പെട്ടു.

2000 ലാണ് ജറാര്‍ഡ് ഇംഗ്ലണ്ട് ദേശീയ ടീമിലേക്കെത്തുന്നത്. മൂന്നു പ്രധാന ടൂര്‍ണമെന്റുകളില്‍ ഇംഗ്ലീഷ് നിരയെ നയിച്ച അദ്ദേഹം 38 മത്സരങ്ങളിലാണ് ക്യാപ്റ്റന്റെ സ്ഥാനം വഹിച്ചത്. 20 വിജയങ്ങളിലേക്കും ഇംഗ്ലണ്ടിനെ അദ്ദേഹം നയിച്ചു. ഇംഗ്ലണ്ടിനായി 21 ഗോളുകള്‍ നേടയിട്ടുള്ള ജറാര്‍ഡ് ലിവര്‍പൂളിനായി 186 തവണ വല ചലിപ്പിച്ചു. ലാ ഗാലക്‌സിയില്‍ 34 മത്സരങ്ങളില്‍നിന്നും അഞ്ചു ഗോളുകളും നേടിയിട്ടുണ്ട്. ഗോളുകള്‍ നേടുന്നതിനേക്കാള്‍ അതിനു വഴിയൊരുക്കുന്നതിലായിരുന്നു ജറാര്‍ഡിന്റെ പ്രതിഭ.